A Tale of Talents

A Tale of Talents

അമ്മച്ചി സ്വയം കത്തിയെരിഞ്ഞ്, എല്ലാവർക്കും ചൂടും വെളിച്ചവും നൽകിക്കൊണ്ടേയിരുന്നു;
കത്തിപ്പടരുന്ന വിറകുകൊള്ളി പോലെ ..

അമ്മച്ചി എപ്പോഴും എല്ലാവരോടും ഓരോരോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു;
തിളച്ചു തൂവുന്ന കഞ്ഞിക്കലത്തിന്റെ അടപ്പു പോലെ ..

മക്കൾക്കും ഭർത്താവിനും വച്ചുവിളമ്പി മിച്ചംവന്ന കഞ്ഞിവെളളം ഒരു കോപ്പയിൽ കോരി അമ്മച്ചി മടുമടെ കുടിച്ചു;
ഹാ! എന്തു ദാഹം!

മൺചട്ടിയിൽ ബാക്കിയായ പുഴമീനിന്റെ ചാറ് രണ്ടു വറ്റു കുത്തരിച്ചോറു കൂട്ടിക്കുഴച്ച് അമ്മച്ചി കഴിച്ചു;
വിശിഷ്ടവിഭവം പോലെ ..

കരിപുരണ്ട പാത്രങ്ങൾക്കിടയിൽ അമ്മച്ചി തിളങ്ങി വിളങ്ങി നിന്നു;
ഒരു വിലയേറിയ മുത്തു പോലെ ..

ചാണകം മെഴുകിയ നിലത്തു വിരിച്ച തഴപ്പായയിൽ അമ്മച്ചി നീണ്ടു നിവർന്നു കിടന്നുറങ്ങി;
ഒരു സങ്കല്പ രാജകുമാരിയെപ്പോലെ ..

വീടു മേഞ്ഞിരുന്ന ഓലക്കീറിലൂടെ അരിച്ചിറങ്ങിയ ചാന്ദ്രവെട്ടം അമ്മച്ചിയുടെ മുഖകാന്തിയും മേൽച്ചുണ്ടിലെ മനോഹരമായ കറുത്ത മറുകും കണ്ട് അമ്പരന്നു:
ഭൂമിയിൽ വേറൊരു ചന്ദ്രികയോ!

വെളുവെളാ വെളുപ്പിനു ചട്ടയും മുണ്ടും ഉടുത്ത്, കാതിൽ കുണുക്കിട്ട്, അമ്മച്ചി പള്ളിയിലേക്ക് ഓടി;
ഒരു ഇളംകാറ്റു പോലെ!

കതിരു കൊയ്യുന്ന ആദിവാസി പെൺകൊടികൾക്കിടയിൽ അമ്മച്ചി തോളോടുതോൾ ചേർന്നു നിന്നു;
കൊയ്യാൻ പാകമായ നെൽക്കതിർ പോലെ ..

ഓർമ്മകളുടെ നടുമുറ്റത്ത് അമ്മച്ചി നറുസുഗന്ധം വീശി നിന്നു;
ഒരു തുളസിച്ചെടിയുടെ വിശുദ്ധി പോലെ!

Share This Post!