യൗസേപ്പിതാവും ചേട്ടനും, പിന്നെ ഞാനും
ഞങ്ങൾ എല്ലാവരും 'ചേട്ടൻ' എന്നു വിളിക്കുന്ന എന്റെ അപ്പച്ചന്റെ ജ്യേഷ്ഠസഹോദരൻ ജോസഫ്, നാട്ടുകാരുടെ സ്നേഹനിധിയായ “ഔസൊച്ചേട്ടൻ” ആയിരുന്നു. മൂന്നാം സഭയിൽ അംഗമായി, നിത്യ ബ്രഹ്മചാരിയായി, വിശുദ്ധ ജീവിതം നയിച്ച് ഇഹലോകവാസം വെടിഞ്ഞ ചേട്ടന്റെ ജീവിതം എനിക്ക് എന്നും ഒരു മാതൃകയും അത്ഭുതവുമായിരുന്നു. വിശുദ്ധിയുടെ നിറമായ വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്ന ചേട്ടന്റെ തലമുടി പോലും മഞ്ഞുകണങ്ങൾ പോലെ തൂവെള്ള ആയിരുന്നു. എന്നും ഏഴര വെളുപ്പിനുണർന്നു പ്രഭാതപ്രാർത്ഥനകൾ കഴിഞ്ഞ്, കുളിച്ചു വെളുത്ത വസ്ത്രങ്ങളണിഞ്ഞു, വലത്തെ കയ്യിൽ വലിയകൊന്തയും ഇടത്തെ കയ്യിൽ ബാലനായ എന്നെയും പിടിച്ചുകൊണ്ട് തുരുത്തിപ്പുറം പള്ളിമുറ്റത്ത് എത്തുമ്പോൾ, കപ്യാർ ലോനച്ചൻചേട്ടൻ എത്തിയിട്ടുണ്ടാവില്ല. പിന്നെ ചേട്ടന്റെ സ്ഥിരം സ്ഥലമായ പേറു വല്യപ്പന്റെ ഏകാംഗ ഗായകസംഘത്തിന്റെ വലിയ പിയാനോയോട് ചേർന്നുള്ള തൂണിൽ തോളുരുമ്മി നിൽക്കുമ്പോൾ, ചേട്ടന്റെ ശ്രദ്ധ മുഴുവൻ ലത്തീൻ ഭാഷയിൽ വികാരിയച്ചൻ അർപ്പിക്കുന്ന വിശുദ്ധ ബലിയിലെ പ്രതിവചനങ്ങളിൽ ആയിരിക്കും. ബാലനായ എനിക്ക് ആകെ അറിയാവുന്നത് 'ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ..' എന്ന “ഓറാ പ്രൊ [...]
കാൽവരിയിലെ കൂട്ടുകാർ
ചെറുപ്പകാലത്ത്, എനിക്കു ദുഃഖവെള്ളിയാഴ്ചകൾ, ‘Good Friday’ കൾ ആയിരുന്നു! പലചരക്കു കച്ചവടക്കാരനായ എന്റെ അപ്പച്ചൻ, ഒരു മുഴുവൻ ദിവസം വീട്ടിൽ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്ന, വർഷത്തിലെ ഏകദിവസം!! സാധാരണയായി, ആഴ്ചയിൽ ഒരുദിവസം കട അടച്ചാലും, അയൽപക്കക്കാരും മറ്റും വന്ന് അവശ്യസാധനങ്ങൾക്കായ് കാത്തുനിൽക്കുമ്പോൾ, താല്പര്യമില്ലാതെയാണെങ്കിലും, പലപ്രാവശ്യം കട തുറന്നു സാധനങ്ങൾ എടുത്തു കൊടുക്കാൻ അപ്പച്ചൻ നിർബന്ധിതനായിക്കണ്ടിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച, പക്ഷെ, ഏതോ അനന്യമായ ഔചിത്യബോധം അയല്ക്കാരിൽ വന്നു നിറയുകയാലാവാം, അന്നേ ദിവസം കട തുറക്കാൻ ആരും ആവശ്യപ്പെടാറില്ലായിരുന്നു. രാവിലെ തന്നെയുള്ള പള്ളിയിൽ പോക്കുകഴിഞ്ഞാൽ ഞങ്ങൾ മൂന്നു പെണ്മക്കളും, അപ്പച്ചനും, അമ്മയെ സഹായിക്കാൻ അടുക്കളയിലേക്കു കയറുകയായി. അന്ന് ‘ഒരുനേരം’ ആയതിനാൽ, പ്രാതൽ കഴിക്കാത്തതിന്റെ ‘ചൂളംവിളികൾ’ എല്ലാ വയറുകളിലും നിന്നു BGM ആയി ഉയരുന്നുണ്ടാകും. പലതരം പച്ചക്കറികൾ അമ്മയുടെ നിർദ്ദേശാനുസരണം പല വലുപ്പത്തിലും ആകൃതിയിലും വെട്ടിനുറുക്കലാണ് ഞങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പണി. വർഷത്തിൽ ഒരിക്കൽ മാത്രം അടുക്കള കാണുന്ന ഞങ്ങളുടെ അപ്പൻ, പാചകത്തെക്കുറിച്ചു ഘോരഘോരം ക്‌ളാസ്സെടുക്കുന്നതും അന്നേ ദിവസത്തിന്റെ മാത്രം [...]
ക്ലാരമഠത്തിന്റെ പുണ്യപുഷ്പം! ക്രിസ്തുസ്നേഹത്തിന്റെ നിണസാക്ഷി!!
“സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക!” സിസ്റ്റർ റാണി മരിയയുടെ ജീവനെടുത്ത സമന്ദർ സിങ്, പിന്നീട്, അവളുടെ സ്മൃതിമണ്ഡപത്തിൽ തിരിതെളിച്ചു പ്രാർത്ഥിച്ചപ്പോൾ പറഞ്ഞ വാക്കുകളാണിവ. ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ്, സമന്ദർ സിങ് കുത്തിയ 54 കുത്തുകളിലൊന്ന് വാരിയെല്ലിലൂടെ തുളച്ചു കയറി സിസ്റ്ററിന്റെ ഹൃദയം തകർത്തപ്പോൾ കൊഴിഞ്ഞു വീണത് ഈശോയുടെ സ്നേഹമായിരുന്ന ഒരു കുഞ്ഞു റോസാപ്പൂവ് ആയിരുന്നു. അനുതാപത്തിന്റെ കാതങ്ങൾ താണ്ടിയ സമന്ദർ സിങ് ആകട്ടെ, താൻ കടന്നുപോയ പാപവഴികളെ മറന്നു സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും മാർഗ്ഗത്തിൽ ചരിക്കുന്നു. സഹോദരീ, കഴിയുമെങ്കിൽ പൊറുക്കുക! ഫ്രാൻസിസ്കൻ ക്‌ളാരസഭാംഗമായി, ക്രിസ്തു നാഥന്റെ വിളിക്കു സ്നേഹത്തോടെ പ്രത്യുത്തരം നൽകിയ സിസ്റ്റർ റാണി മരിയയുടെ 41 വർഷം മാത്രം നീണ്ടുനിന്ന ജീവിതവും പ്രവർത്തങ്ങളും ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ നീതിക്കും സ്നേഹത്തിനും വേണ്ടി സമർപ്പിച്ചവ ആയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ പുല്ലുവഴി സെൻറ് തോമസ് ഇടവകയിലെ വട്ടാലിൽ വീട്ടിൽ പൈലി-ഏലീശ്വാ ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമത്തെ മകളായി 1954 ജനുവരി 29 നു മറിയം [...]