St. Mariam Thresia Chiramel
തിരുക്കുടുംബ സന്ന്യാസസഭയുടെ സ്ഥാപകയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യായുടെ ജീവിതത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കുന്ന ആർക്കും ആ വിശുദ്ധയോടു കൂടുതൽ കൂടുതൽ ആദരവു തോന്നും എന്നതു നിസ്സംശയം. വിശുദ്ധയെക്കുറിച്ചുള്ള അറിവുകൾ പലതും എനിക്കും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, മറിയം ത്രേസ്യാ എന്ന പേര് കേൾക്കുമ്പോൾ എന്റെ മനസ്സിൽ വന്നിരുന്ന ചിത്രം വിശുദ്ധ അമ്മത്രേസ്യായുടേതായിരുന്നു താനും. ഈ രണ്ടു വിശുദ്ധർ വ്യത്യസ്തരായ രണ്ടുപേർ ആണെന്നറിയാൻ എനിക്കു മറിയം ത്രേസ്യായുടെ ജീവചരിത്രം വായിക്കേണ്ടി വന്നു എന്നു മാത്രമല്ല, എന്റെ അമ്മയോടു ചോദിച്ച് ഉറപ്പാക്കേണ്ടിയും വന്നു. വിശുദ്ധയുടെ ജീവചരിത്രത്തിന്റെ താളുകളിലൂടെ കടന്നു പോകുമ്പോൾ, അവളുടെ പ്രാർത്ഥനാചൈതന്യവും, സഹനശക്തിയും, കുടുംബങ്ങളോടുള്ള പ്രത്യേക മമതയും, കാരുണ്യമനോഭാവവും, ഈശോ സഹിച്ച വേദന അറിയാനുള്ള തീക്ഷ്ണതയും നമുക്കനുഭവവേദ്യമാകും; അവൾ ഈശോയെ തന്റെ ഹൃദയത്തിൽ എത്രയോ ആഴത്തിൽ പ്രതിഷ്ഠിച്ചിരുന്നുവെന്ന് നമുക്കു മനസ്സിലാകുകയും ചെയ്യും. കഷ്ടിച്ച് എഴുതാനും വായിക്കാനും മാത്രം അറിയാമായിരുന്ന, രണ്ടാം ക്‌ളാസ്സ് വരെ മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന മറിയം ത്രേസ്യായ്ക്ക്, മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ [...]
യൗസേപ്പിതാവും ചേട്ടനും, പിന്നെ ഞാനും
ഞങ്ങൾ എല്ലാവരും 'ചേട്ടൻ' എന്നു വിളിക്കുന്ന എന്റെ അപ്പച്ചന്റെ ജ്യേഷ്ഠസഹോദരൻ ജോസഫ്, നാട്ടുകാരുടെ സ്നേഹനിധിയായ “ഔസൊച്ചേട്ടൻ” ആയിരുന്നു. മൂന്നാം സഭയിൽ അംഗമായി, നിത്യ ബ്രഹ്മചാരിയായി, വിശുദ്ധ ജീവിതം നയിച്ച് ഇഹലോകവാസം വെടിഞ്ഞ ചേട്ടന്റെ ജീവിതം എനിക്ക് എന്നും ഒരു മാതൃകയും അത്ഭുതവുമായിരുന്നു. വിശുദ്ധിയുടെ നിറമായ വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്ന ചേട്ടന്റെ തലമുടി പോലും മഞ്ഞുകണങ്ങൾ പോലെ തൂവെള്ള ആയിരുന്നു. എന്നും ഏഴര വെളുപ്പിനുണർന്നു പ്രഭാതപ്രാർത്ഥനകൾ കഴിഞ്ഞ്, കുളിച്ചു വെളുത്ത വസ്ത്രങ്ങളണിഞ്ഞു, വലത്തെ കയ്യിൽ വലിയകൊന്തയും ഇടത്തെ കയ്യിൽ ബാലനായ എന്നെയും പിടിച്ചുകൊണ്ട് തുരുത്തിപ്പുറം പള്ളിമുറ്റത്ത് എത്തുമ്പോൾ, കപ്യാർ ലോനച്ചൻചേട്ടൻ എത്തിയിട്ടുണ്ടാവില്ല. പിന്നെ ചേട്ടന്റെ സ്ഥിരം സ്ഥലമായ പേറു വല്യപ്പന്റെ ഏകാംഗ ഗായകസംഘത്തിന്റെ വലിയ പിയാനോയോട് ചേർന്നുള്ള തൂണിൽ തോളുരുമ്മി നിൽക്കുമ്പോൾ, ചേട്ടന്റെ ശ്രദ്ധ മുഴുവൻ ലത്തീൻ ഭാഷയിൽ വികാരിയച്ചൻ അർപ്പിക്കുന്ന വിശുദ്ധ ബലിയിലെ പ്രതിവചനങ്ങളിൽ ആയിരിക്കും. ബാലനായ എനിക്ക് ആകെ അറിയാവുന്നത് 'ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ..' എന്ന “ഓറാ പ്രൊ [...]
കാൽവരിയിലെ കൂട്ടുകാർ
ചെറുപ്പകാലത്ത്, എനിക്കു ദുഃഖവെള്ളിയാഴ്ചകൾ, ‘Good Friday’ കൾ ആയിരുന്നു! പലചരക്കു കച്ചവടക്കാരനായ എന്റെ അപ്പച്ചൻ, ഒരു മുഴുവൻ ദിവസം വീട്ടിൽ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്ന, വർഷത്തിലെ ഏകദിവസം!! സാധാരണയായി, ആഴ്ചയിൽ ഒരുദിവസം കട അടച്ചാലും, അയൽപക്കക്കാരും മറ്റും വന്ന് അവശ്യസാധനങ്ങൾക്കായ് കാത്തുനിൽക്കുമ്പോൾ, താല്പര്യമില്ലാതെയാണെങ്കിലും, പലപ്രാവശ്യം കട തുറന്നു സാധനങ്ങൾ എടുത്തു കൊടുക്കാൻ അപ്പച്ചൻ നിർബന്ധിതനായിക്കണ്ടിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച, പക്ഷെ, ഏതോ അനന്യമായ ഔചിത്യബോധം അയല്ക്കാരിൽ വന്നു നിറയുകയാലാവാം, അന്നേ ദിവസം കട തുറക്കാൻ ആരും ആവശ്യപ്പെടാറില്ലായിരുന്നു. രാവിലെ തന്നെയുള്ള പള്ളിയിൽ പോക്കുകഴിഞ്ഞാൽ ഞങ്ങൾ മൂന്നു പെണ്മക്കളും, അപ്പച്ചനും, അമ്മയെ സഹായിക്കാൻ അടുക്കളയിലേക്കു കയറുകയായി. അന്ന് ‘ഒരുനേരം’ ആയതിനാൽ, പ്രാതൽ കഴിക്കാത്തതിന്റെ ‘ചൂളംവിളികൾ’ എല്ലാ വയറുകളിലും നിന്നു BGM ആയി ഉയരുന്നുണ്ടാകും. പലതരം പച്ചക്കറികൾ അമ്മയുടെ നിർദ്ദേശാനുസരണം പല വലുപ്പത്തിലും ആകൃതിയിലും വെട്ടിനുറുക്കലാണ് ഞങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പണി. വർഷത്തിൽ ഒരിക്കൽ മാത്രം അടുക്കള കാണുന്ന ഞങ്ങളുടെ അപ്പൻ, പാചകത്തെക്കുറിച്ചു ഘോരഘോരം ക്‌ളാസ്സെടുക്കുന്നതും അന്നേ ദിവസത്തിന്റെ മാത്രം [...]