ഉയിർപ്പ്
മരണം അസ്തമയമല്ല, ഓർമ്മകളുടെ ഉദയമാണ് ! ദുഃഖവെള്ളിക്കു മൂന്നു ദിവസത്തിന്റെ നീളമേയുള്ളൂ എന്നറിയുക.. കല്ലറകൾ ശൂന്യമാകാനും, ഉയിർപ്പിന്റെ ഉത്സവം കൊടിയേറാനും, നമുക്കു കാത്തിരിക്കാം; മധുരനൊമ്പരമുണർത്തുന്ന ഈ കാത്തിരിപ്പ് എത്ര മനോഹരമാണ് !!
നോവിപ്പതേ പാപം
അഞ്ചുനാൾ വേലചെയ്തീശനവൻ ചേലിലൊരുക്കിയവനി,യിഹ എത്ര ചേതോഹരം സർവമെന്നു ചിത്തേ നിരൂപിച്ചു സന്തുഷ്ടനായ്. ആറാംദിനം സൃഷ്‌ടവസ്തുക്കളെ പാലനം ചെയ്യാൻ മെനഞ്ഞു നമ്മെ; പേരുവിളിക്കുവാൻ ഉല്ലസിക്കാൻ പാരിതിൽ ദൈവത്തിൻ കൂട്ടാകുവാൻ. നമ്മളഹന്തയാൽ കെട്ടു പോയി, നന്മവൃക്ഷത്തിൻ ഫലമിറുത്തു, ലജ്ജയില്ലാതെ കലഹിക്കയാൽ തമ്പുരാനെ വ്യസനത്തിലാഴ്ത്തി. കണ്ണിൽ കനലുമായ്, ദുഃഖസാന്ദ്രം വിണ്ണവൻ നിന്നു വിചാരമാർന്നു, കണ്ഠമിടറിയും ദണ്ഡമോടും കരുണാമയൻ പിന്നെ ചൊല്ലിയേവം: "മുൾക്കാടു പൂക്കുന്ന കാലമാണ്, സർപ്പമിഴയുന്ന നേരമാണ്, വേർപ്പിന്റെ ഉപ്പു ചേർത്തുണ്ണണം നീ, മക്കളെ നൊന്തു പ്രസവിക്കണം, രക്ഷകൻ ദൈവമെടുത്തു കൊള്ളും സർവ്വദുഃഖങ്ങളും തന്റെ തോളിൽ, നോവു നൽകീടൊല്ല മേലിലാർക്കും, നോവിപ്പതല്ലയോ പാപ,മോർത്താൽ!"
ജനം
ജനം (കവിത) പൗലോസിന്റെ കയ്യിൽ പാമ്പു ചുറ്റി! അപ്പോൾ ജനം പറഞ്ഞു: ഇവൻ ഒരു കൊലപാതകി തന്നെ; കടലിൽ നിന്നു രക്ഷപെട്ടെങ്കിലും, ദൈവം ഇവനെ വെറുതെ വിട്ടില്ല, ഇവൻ ഉടനെ നീരു വന്നു മരിക്കും.. പൗലോസാകട്ടെ, ആ പാമ്പിനെ തീയിലേക്കു കുടഞ്ഞിട്ടു തീ കാഞ്ഞുകൊണ്ടിരുന്നു. അവന് ഒന്നും സംഭവിച്ചില്ല! അപ്പോൾ ജനം പറഞ്ഞു: ഇവൻ ഒരു ദേവനാണ്! നമുക്കിവനെ ആരാധിക്കാം!! പൗലോസ് ആത്മഗതം ചെയ്തു: അവരെ ഗൗനിക്കേണ്ടാ.. അവർ കാറ്റിനൊത്തു ചരിക്കുന്നവർ!! നാളെ അവരെന്നെ കല്ലെറിയുകയും കൊല്ലുകയും ചെയ്യും .. ദൈവത്തിനു സ്തുതി.. (അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 28 : 3-6)