എത്രയോ തവണ!! ഇത്തവണയോ?
ഫെബ്രുവരിയിലെ ഒരു നനുത്ത പ്രഭാതം. അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം; അമ്മ എഴുന്നേറ്റു എന്നു തോന്നുന്നു. പെട്ടെന്ന്, ”എടീ, എഴുന്നേൽക്ക്.. പള്ളിയിൽ പോകണ്ടേ?”എന്റെ മനസ്സ് വായിച്ചതു പോലെ, അമ്മ. മൗനം വിദ്വാനു ഭൂഷണം എന്ന ആപ്തവാക്യത്തെ മനസ്സാ നമിച്ചുകൊണ്ട്, ഞാൻ അനങ്ങാതെ കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും, അമ്മ പിന്നെയും: “ഇപ്പോൾ നീ എഴുന്നേറ്റില്ലെങ്കിൽ, നീ പള്ളിയിൽ പോകാൻ താമസിക്കും. കോട്ടായിലെ അമ്മച്ചി വളവു തിരിഞ്ഞു.”വെളുപ്പാൻ കാലം, കുറേനേരം കൂടി പുതച്ചുമൂടി കിടന്നുറങ്ങുകയോ, തങ്ങളുടെ മരുമക്കളെ അടുക്കളയിൽ സഹായിക്കുകയോ ചെയ്യാതെ, പ്രായമായ അമ്മച്ചിമാർ, നിസ്സഹായനായി കുരിശിൽ തൂങ്ങിക്കിടക്കുന്ന ഒരു ദൈവത്തെ ആരാധിക്കാൻ, തിടുക്കത്തിൽ മുണ്ടും ചട്ടയും ധരിച്ചു, വളഞ്ഞുകുത്തിയ നടുവുമായി, കരഞ്ഞുനിലവിളിച്ചോടി, കൃത്യസമയത്തു പള്ളിയിലെത്തുന്നതിന്റെ സാംഗത്യം എനിക്കു മനസ്സിലായതേ ഇല്ല. എന്റെ വീട് പള്ളിക്കടുത്തായതുകൊണ്ട്, എല്ലാ അമ്മച്ചിമാരുടെയും സമയം എന്റെ അമ്മയ്ക്കു നല്ല തിട്ടമായിരുന്നു. മറുപടിയൊന്നും കിട്ടാതിരുന്നപ്പോൾ, അമ്മ അപ്പനെ വിളിച്ചു പറഞ്ഞു: “ആ കൊച്ചിനോട് വേഗം പള്ളിയിൽ പോകാൻ പറ.” [...]
ഓർമ്മകളിലെ പുണ്യാളൻ
"സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാള് വരുന്നുണ്ടല്ലോ!" ക്രിസ്മസ് കഴിയുമ്പോഴേക്കും ജനുവരി മാസത്തിലെ പെരുന്നാളിനുള്ള കാത്തിരിപ്പായി. "ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ, പണ്ടു നർബോണയിൽ ജനിച്ചവനേ..." മനസ്സിൽ പതിഞ്ഞു കിടക്കുന്ന വരികൾ. ഒരു തൂണിൽ കെട്ടപ്പെട്ട്, മേലാകെ അമ്പുകൾ തറഞ്ഞു നിൽക്കുന്ന പുണ്യാളൻ. ഈ പുണ്യാളൻ അമ്പ് തറഞ്ഞാണോ മരിച്ചത്? ഈ അമ്പുകൾ എങ്ങനെ വ്യാധികൾ മാറ്റുന്നു? "ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ, പണ്ടു നർബോണയിൽ ജനിച്ചവനേ... കേരളത്തിൽ ഒരുപാടു ഭക്തരുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാളിന്, അമ്പുപെരുന്നാൾ, മകരപ്പെരുന്നാൾ എന്നിങ്ങനെയും പേരുകളുണ്ട്. ചില സ്ഥലങ്ങളിൽ, വീടിനു മുറ്റത്ത് വാഴപ്പിണ്ടിയിൽ അലങ്കരിച്ച ബഹുവർണ്ണക്കൊടികൾ നാട്ടിയും എണ്ണവിളക്കുകൾ പിടിപ്പിച്ചും വീടുകൾ പെരുന്നാളിനായി ഒരുങ്ങുന്നു. അവിടങ്ങളിൽ അതു പിണ്ടിപ്പെരുന്നാളാണ്. പള്ളിയും വീടുകളും ദീപാലങ്കാരത്തിൽ കുളിച്ചങ്ങനെ നിൽക്കും. തൃശ്ശൂരിനടുത്തുള്ള എന്റെ ഇടവകയിലെ സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാളോർമ്മകളിലൂടെ ഒന്ന് കടന്നുപോയാലോ? ശനിയും ഞായറും പെരുന്നാളിന്റെ പ്രധാന ദിവസങ്ങളാണ്. ശനിയാഴ്ച രാവിലെ മുതൽ, വീടുകൾ തോറും, ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ, ഒരു പട്ടുകുടയ്ക്കു കീഴെ, വെള്ളിയോ സ്വർണ്ണമോ [...]
മാലാഖാമാർ (കഥ)
“കില്ലിംങ് മി .. കില്ലിംങ് മി സ്ലോലി ..” ടോമി വെക്സ്റ്റ് ബാഡ് വൂൾഫ്‌സിനു വേണ്ടി പാടിയ റോക്ക് സംഗീതം കേട്ടു കട്ടിലിൽ കിടക്കുകയാണ് ജോയേൽ. കൊട്ടാരം പോലുളള വീടിന്റെ മുകളിലത്തെ നിലയിലാണ് അവന്റെ മുറി. "മോനെ, ഇന്നു നേരത്തെ കിടന്നുറങ്ങണം കേട്ടോ. ഫോണിൽ നോക്കി അതുമിതും കണ്ടിരുന്നു നേരം കളയരുത്; നമുക്കു പാതിരാകുർബാനയ്ക്കു പോകാനുള്ളതാണ്," ആനി താഴത്തെ നിലയിൽ അടുക്കളയിൽ ക്രിസ്മസ് കേക്ക് മിക്സ് ചെയ്യുന്നതിനിടയിൽ വിളിച്ചുപറഞ്ഞു. ആനിയുടെ ഉപദേശരൂപേണയുള്ള സ്വരം ആദ്യം ജോയെലിന്റെ വാതിലിലും പിന്നെ ഇലക്ട്രിക് ഗിത്താറിന്റെ ശബ്ദത്തിലും തട്ടി ദൂരെ തെറിച്ചു വീണു; ചേമ്പിലയിൽ മഴത്തുള്ളി വീണതു പോലെ! പതിവു പോലെ, മറുപടി ഒന്നും കിട്ടായ്കയാൽ അവൾ ജോമോളെ വിളിച്ചു പറഞ്ഞു: "മോളെ, അവൻ കേട്ട മട്ടില്ല; നീയൊന്നു പോയി പറയ്." കൂട്ടുകാരിയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന ജോമോളുണ്ടോ അമ്മ പറഞ്ഞതു കേൾക്കാൻ! "ചക്കിക്കൊത്ത ചങ്കരൻ! കേക്ക് തിന്നാൻ നേരം നീയിങ്ങ് വന്നേയ്ക്ക്," ആനി പിറുപിറുത്തു കൊണ്ട് [...]



